നോട്ടുനിരോധനം ശരിവച്ച് സുപ്രീംകോടതി
Relief to the central government in the case related to demonetisation in the Supreme Court.
National News-ന്യൂഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസം.
അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബി ആർ ഗവായ് വായിച്ചു.
എന്നാൽ ജസ്റ്റിസ് ബി വി നാഗരത്ന വിയോജിച്ചു കൊണ്ടുള്ള തൻ്റെ ഭിന്ന വിധി വായിച്ചു.
ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബി വി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ തെറ്റിദ്ധരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി ആർ ഗവായ് വിധിപ്രസ്താവത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ ഉചിതമായിട്ടുള്ള നടപടികൾ കൈക്കൊണ്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രിംകോടതിയുടെ പരിഗണിച്ചത്.
സാമ്പത്തിക വിഷയങ്ങളിൽ ഇടപെടാനുള്ള സുപ്രിംകോടതിയുടെ അവകാശം പരിമിതമാണെന്ന് അടക്കം ഹർജ്ജികളെ എതിർത്ത് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
കേന്ദ്രസർക്കാരിനെയും ആർബിഐയെയും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് പ്രതിനിധികരിച്ചത്.
മുൻ ധനമന്ത്രി കൂടിയായ മുതിർന്ന അഭിഭാഷകൻ പി ചിദംബരം, ശ്യാം ദിവാൻ അടക്കമുള്ളവർ ഹർജ്ജിക്കാർക്ക് വേണ്ടി ഹാജരായി.
സി.പി.ഐ, ത്യശൂർ, ഇടുക്കി ജില്ലാ സഹകരണബാങ്കുകൾ, പാപ്പിനിശ്ശേരി മൗവ്വചേരി മാടായ് സർവ്വീസ് സഹകരണബാങ്കുകൾ ഉൾപ്പെടെ 58 വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമാണ് ഹർജ്ജിക്കാർ.
National News Highlight – Supreme Court upholds demonetisation.