ഖലിസ്ഥാൻ ഭീകരൻ ഹർവിന്ദർ സിങ് പാകിസ്ഥാനിൽ മരിച്ചു
Khalistan terrorist Harwinder Singh died in Pakistan
National News-ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി ഹർവിന്ദർ സിങ് റിന്ദ പാകിസ്താനിൽ മരിച്ചു. ഈ വർഷം മെയിൽ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സിൽ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയായിരുന്നു റിന്ദ.
മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. റിന്ദ ലാഹോറിലെ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണപ്പെട്ടത്.
ഹർവിന്ദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിരവധി ഭീകരവാദ കേസുകളിൽ പ്രതിയായ ഇയാളെ ഇന്ത്യൻ സർക്കാർ നോട്ടമിട്ടിരുന്നു.
നിരോധിത ഖലിസ്ഥാനി സംഘടനയായ ബാബർ ഖൽസയിലെ പ്രധാന അംഗമായിരുന്നു ഹർവിന്ദർ. ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെയാണ് പാകിസ്ഥാനിലിരുന്ന് ഇയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
2021 മേയിൽ മൊഹാലിയിലെ പഞ്ചാബ് ഇന്റലിജൻസ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപൽഡ് ഗ്രനേഡ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് പിന്നിൽ ഹർവിന്ദർ ആണെന്നാണ് ഇന്ത്യൻ സർക്കാറിൻ്റെ നിഗമനം.
ഹരിയാനയിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കൾ കടത്തിയ സംഭവത്തിലും ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി ഓഫിസിൽ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലും ഇയാൾ പ്രതിയാണ്.
പാകിസ്ഥാനിൽനിന്ന് രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നതിലും പ്രധാനിയായിരുന്നു ഇയാൾ. മഹാരാഷ്ട്ര, ചണ്ഡിഗഡ്, ഹരിയാന, ബംഗാൾ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പഞ്ചാബിൽ ജനിച്ച ഹർവിന്ദർ മഹാരാഷ്ട്രയിലേക്ക് കുടിയേറി.
2008 ലാണ് ഇയാൾ ആദ്യമായി കൊലപാതകക്കേസിൽ പ്രതിയാകുന്നത്. പിന്നീട് ചണ്ഡിഗഡിൽ പട്ടാപ്പകൽ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ കേസിലും ഉൾപ്പെട്ടു.
National News