‘ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്’: ശശി തരൂർ
Kerala News Today – കോട്ടയം: മന്നം ജയന്തി പൊതുസമ്മേളന വേദിയില്‍ ഒളിയമ്പുമായി ശശി തരൂര്‍ എംപി.
ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടായെന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ താന്‍ അത് അനുഭവിക്കുന്നുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. മുമ്പും പെരുന്നയില്‍ വന്നിട്ടുണ്ടെങ്കിലും മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുക്കുന്നത് ഇത് ആദ്യമാണെന്നും തരൂര്‍ പറഞ്ഞു.
മറ്റൊന്നും പരാമര്‍ശിക്കാതെയാണ് തരൂര്‍ ഇക്കാര്യം പങ്കുവെച്ചത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ല. ഈ സാഹചര്യത്തില്‍ തരൂരിന്‍റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
മുമ്പ് താൻ തരൂരിനെ ഡൽഹി നായർ എന്ന് വിളിച്ചിരുന്നു. ആ തെറ്റ് തിരുത്താനാണ് ഇന്ന് തരൂരിനെ വിളിച്ചതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
തരൂർ കേരളത്തിൻ്റെ വിശ്വപൗരനാണ്. മറ്റാരെയും എനിക്ക് ആ സ്ഥാനത്ത് കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
10 വര്‍ഷം മുമ്പ് എ കെ ആന്‍റണി മന്നം ജയന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതിനു ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്ത്രി സമ്മേളനത്തിലേക്ക് എന്‍എസ്എസ് ക്ഷണിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടരി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്.
Kerala News Highlight – ‘Mannam has said that a Nair cannot meet another Nair’: Shashi Tharoor.